Monday, December 19, 2011

കൃതജ്ഞതാ മലരുകളുമായി ലാല്‍ ജോസും അഫ്‌സല്‍ യൂസഫും അല്‍ഫോന്‍സാ സവിധത്തില്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ സവിധത്തില്‍ നില്‍ക്കുമ്പോള്‍ ചലചിത്രസംവിധായകന്‍ ലാല്‍ ജോസിന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിക്കുകയായിരുന്നു. വിശുദ്ധയുടെ പാതയില്‍ സഞ്ചരിക്കാന്‍ അനേകരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവുമായി അല്‍ഫോന്‍സാമ്മയ്ക്ക് ഒരു ഗാനോപഹാരം സമര്‍പ്പിച്ചാണ് ലാല്‍ മടങ്ങിയത്. ധാന്യമണിപോലെ എന്ന പേരിലാണ് സിഡി.
ഈ സിഡിയില്‍ സംഗീതം നിര്‍വഹിച്ചത് അഫ്‌സല്‍ യൂസഫാണ്. അകക്കണ്ണില്‍ മാത്രം വിശുദ്ധയെ അടുത്തറിഞ്ഞാണ് അഫസലിന്റെ ഗാനസംഭാവന.
ഇരുവരും ചേര്‍ന്ന് വിശുദ്ധയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് സിഡി പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീക്ക് അഹമ്മദ്, കെ.ഷിജിമോന്‍, ഡി.ബി അജിത്കുമാര്‍, കാവാലം ബാലചന്ദ്രന്‍, രമേഷ് മേനോന്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സുദീപ് കുമാര്‍, എലിസബത്ത് രാജു, ദേവാനന്ദ്, നിമ്യ, ഫ്രാങ്കോ, ഗണേഷ് സുന്ദരം, സിതാര, സിസിലി എന്നിവരാണ് പാടിയിരിക്കുന്നത്.

വചനാഭിഷേകത്താല്‍ ദൈവത്തോട് ചേരണം: ക്ലീമിസ് കാതോലിക്ക ബാവാ

ഭരണങ്ങാനം: ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകത അനാഥത്വമാണെന്നും ഈ ചിന്തമറന്ന് ദൈവത്തോടൊപ്പമിരിക്കണമെന്നും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.ഭരണങ്ങാനം അന്‍ര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. ദൈവജനത്തോടൊപ്പം എന്നും ദൈവമുണ്ട്. കൂടെയിരിക്കാന്‍ ദൈവമുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്. വചനത്തിന്റെ വലിയ അഭിഷേകത്താല്‍ ജനഹൃദയം ദൈവത്തോട് ചേരും. ദൈവത്തില്‍ ആഴപ്പെട്ട് വിശ്വസിക്കണം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാതൃക അനുകരിക്കാന്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനിലൂടെ കഴിയണം. കാതോലിക്കാ ബാവ പറഞ്ഞു.
ക്രിസ്തീയ ജീവിതത്തില്‍ വലിയ പാരമ്പര്യമുള്ളവരാണ് പാലാ രൂപതക്കാര്‍. മലങ്കരസഭയുടെ വളര്‍ച്ചയില്‍ പാലാ രൂപതയില്‍ നിന്നുള്ള വൈദികരുടേയും സന്യസ്തരുടേയും സേവനം വലുതാണ്. ലോകമെങ്ങും ഈ പ്രത്യേകത പാലാ രൂപതയ്ക്കുണ്ട്. സമ്പദ്‌സമൃദ്ധിയില്‍ കര്‍ത്താവിന്റെ വചനം തള്ളപ്പെട്ടുപോകരുതെന്നും കാതോലിക്കാ ബാവ പറഞ്ഞു.

Monday, December 12, 2011

ഭാസ്‌കരന്‍നായര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച വ്യാപാരി വ്യവസായി ഏകോപനസമിതിയംഗവും ജില്ലാ രക്ഷാധികാരിയുമായിരുന്ന എന്‍.ജി.ഭാസ്‌കരന്‍നായര്‍ക്ക് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ അരുണാപുരത്തെ മുണ്ടയ്ക്കല്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. എന്‍.ജി.ഭാസ്‌കരന്‍നായരുടെ ഭൗതികശരീരം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്ന് പാലാ വ്യാപാരഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു. പരേതനോടുള്ള ആദരസൂചകമായി പാലായില്‍ ഹര്‍ത്താല്‍ ആചരിച്ചു. മന്ത്രി കെ.എം.മാണിക്കുവേണ്ടി പാലാ ആര്‍.ഡി.ഒ. ജോയി വര്‍ഗീസും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റീത്ത് സമര്‍പ്പിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ., ജി.രാമന്‍ നായര്‍, ജോസഫ് പുലിക്കുന്നേല്‍. മുന്‍ മന്ത്രി എന്‍.എം.ജോസഫ്, ഉഴവൂര്‍ വിജയന്‍, ഫിലിപ്പ് കുഴികുളം, പ്രൊഫ. കെ.കെ.എബ്രാഹം, ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Saturday, December 10, 2011

ഭരണങ്ങാനം കണ്‍വന്‍ഷന്‍: 701 വോളണ്ടിയര്‍മാര്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ നഗറില്‍ 19 മുതല്‍ 23 വരെ നടക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷനില്‍ സേവനത്തിന് 701 വോളണ്ടിയര്‍മാര്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. രൂപതയിലെ 169 ഇടവകകളില്‍ നിന്ന് തെരഞ്ഞെടുത്ത 501 പേരാണ് കണ്‍വന്‍ഷന്‍ നഗറില്‍ സേവനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. വൈദികരും അത്മായരും സന്യാസിനിമാരുമടങ്ങുന്ന സംഘമാണ് വോളണ്ടിയര്‍മാരായി സേവനം ചെയ്യുന്നത്. ഗതാഗതക്രമീകരണത്തിനു മാത്രമായി 200 വോളണ്ടിയര്‍മാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

സാമൂഹികവിരുദ്ധര്‍ ഹോട്ടല്‍ തല്ലിതകര്‍ത്തു

പാലാ: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കോമളം സാമൂഹികവിരുദ്ധര്‍ തല്ലിതകര്‍ത്തു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാളായിരുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളുണ്ടായിരുന്നു. മാരകായുധങ്ങളും അസഭ്യവര്‍ഷവുമായി പാഞ്ഞടുത്ത സംഘം സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുകയും ഹോട്ടല്‍ തല്ലി തകര്‍ക്കുകയുമായിരുന്നെന്ന് ഉടമകള്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നല്കാതെ മടങ്ങിയ ആളില്‍ നിന്നും പണം വാങ്ങിയതാണ് പ്രശ്‌നത്തിനു കാരണമെന്ന് പറയപ്പെടുന്നു. ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഉടമയുടെ കാറും അക്രമി സംഘം തകര്‍ത്തു. പാലാ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Friday, December 2, 2011

കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ തള്ളി; ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം

ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ തള്ളിയെന്നാരോപിച്ച് തടിച്ചുകൂടിയ ജനം ഹോട്ടലിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില നിന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ദൃശ്യ ചാനല്‍ റിപ്പോര്‍ട്ടര്‍ ബിബിന്‍ മാടപ്പള്ളി, ക്യാമറാമാന്‍ പ്രിന്‍സ് എന്നിവരെ അമ്പതോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തധികൃതര്‍ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി. മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രതിക്ഷേധപ്രകടനം നടത്തി. വടക്കേക്കരയിലുള്ള മരീനാ ബാര്‍ ഹോട്ടലില്‍നിന്ന് കക്കൂസ് മാലിന്യം മീനച്ചിലാറ്റില്‍ തള്ളിയെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു സംഘര്‍ഷം. മീനച്ചിലാറിനെ ആശ്രയിച്ചാണ് പ്രദേശത്ത് നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.

Thursday, December 1, 2011

ജൂബിലി തിരുനാളിന് കൊടിയേറി

പാലാ: പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിതിരുനാളിന് കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍ ആഘോഷമായ വി.കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് തിരുനാള്‍ പതാകയുമായി ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം നടത്തി. കത്തീഡ്രല്‍ പള്ളി വികാരി ഫാ. അലക്‌സ് കോഴിക്കോട്ട് കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു. ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞ് നടത്തി.

Sunday, November 27, 2011

ആയുര്‍വ്വേദ ആശുപത്രി തുറന്നു.

പാലാ: നഗരസഭ പണിപൂര്‍ത്തീകരിച്ച പുതിയ ആയുര്‍വ്വേദ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ ഭാഗമായി നിര്‍മ്മിച്ച ഒ.പി.,ഐ.പി. യൂണീറ്റുകളുടെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി.നിര്‍വ്വഹിച്ചു. ഡോ.ചന്ദ്രികാദേവി, അഡ്വ.ബിനു പുളിക്കക്കണ്ടം, ലീനാ സണ്ണി, ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു തുരുത്തന്‍, ബെറ്റി ഷാജു, ഡോ.രതി വി. ഉണ്ണിത്താന്‍, കെ.ജി.രവീന്ദ്രന്‍, കെ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ നീന്തല്‍ മത്സരം പാലായില്‍ ആരംഭിച്ചു.

പാലാ: പ്രഥമ കേരള മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലാ തോപ്പന്‍സ് സ്വിമ്മിംഗ് പൂളില്‍ ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് റോയ് മലമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും പാലാ സെന്റ് തോമസ് കോളേജ് മുന്‍ കായികവിഭാഗം മേധാവിമായ പ്രൊഫ.ടി.എസ്. സഖറിയാസ് മത്സരം ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി മാത്യു ജോസഫ്, തിരുവനന്തപുരം ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.നരേന്ദ്രകുമാര്‍, കോട്ടയം ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ ട്രഷറര്‍ ശ്രീകുമാര്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പീഡനം: അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന്

പാലാ: മൂകയും ബധിരയുമായ സ്ത്രീ പീഡനത്തിന് ഇരയായെന്ന കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്ലാത്താനം ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.എം.മാണി, ഡി.ജി.പി., ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നിവേദനം നല്കി. മൂകയും ബധിരയുമായ നാല്പത്തിയേഴുകാരിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് പാലാ പോലീസ് അറസ്റ്റ് ചെയ്ത കുര്യാച്ചന്‍ നിരപരാധിയാണെന്നും ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

റിവര്‍വ്യൂ റോഡ് സമഗ്ര അന്വേഷണം വേണം-സി.പി.എം.

പാലാ:റിവര്‍വ്യൂ റോഡ് സംരക്ഷണഭിത്തി നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവിനെയും അഴിമതിയെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം. പാലാ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാലായിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയില്‍ വണ്‍വേ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റിവര്‍വ്യൂ റോഡിന് വീതികൂട്ടാന്‍ തീരുമാനിച്ചത്. അതുകൊണ്ടുമാത്രമാണ് സര്‍ക്കാര്‍ തന്നെ മീനച്ചിലാര്‍ കൈയേറിയിട്ടും ജനങ്ങള്‍ കാഴ്ചക്കാരായി നോക്കിനിന്നത്. ദുര്‍ബലമായ സംരക്ഷണഭിത്തിയുടെ മറ്റൊരു ഭാഗം കൂടി അപകടാവസ്ഥയിലായിരിക്കുകയാണ്. സംരക്ഷണഭിത്തി നിര്‍മാണത്തില്‍ വ്യാപകമായ അഴിമതിയാണ് നടന്നിട്ടുള്ളത്. റിവര്‍വ്യൂ റോഡ് സംരക്ഷണഭിത്തി നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം.പാലാ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Saturday, November 19, 2011

പി.സി.ജോര്‍ജിനെ കരിങ്കൊടി കാട്ടി തടഞ്ഞ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

പാലാ: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കരിങ്കൊടി കാണിച്ച എട്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ വി.ആര്‍. രാജേഷ്, പാലാ ബ്ലോക്ക് പ്രസിഡന്റ് നവീന്‍, പ്രവര്‍ത്തകരായ മനോജ് കുര്യന്‍, രഞ്ജിത്ത്, സുകുമാരന്‍, രാജേഷ്, റെജിമോന്‍, അനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച വൈകുന്നേരം പാലാ കൊട്ടാരമറ്റത്തു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോവുകയായിരുന്ന പി.സി. ജോര്‍ജിന്റെ വാഹനത്തിനു കുറുകെ കരിങ്കൊടിയുമായി ചാടുകയായിരുന്നു.
ഉടന്‍തന്നെ പോലീസ് ഇവരെ ലാത്തി വീശി ഓടിക്കുകയും പിന്നീട് പിടികൂടുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു.

Thursday, November 17, 2011

ആയുര്‍വ്വേദാശുപത്രി സൗകര്യപ്രദമായ സ്ഥലത്ത് വേണമെന്ന്

പാലാ:കരൂര്‍ പഞ്ചായത്തിന് അനുവദിച്ചിരിക്കുന്ന ആയുര്‍വ്വേദാശുപത്രി ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് കുടക്കച്ചിറ, വലവൂര്‍,ഇടനാട്, പോണാട് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 12 വാര്‍ഡുകളിലുമുള്ളവര്‍ക്ക് ഒരേപോലെ പ്രയോജനപ്രദമായ സ്ഥലത്തായിരിക്കണം ആശുപത്രി സ്ഥാപിക്കേണ്ടത്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ ജോഷി പുത്തൂപ്പള്ളില്‍, രാമചന്ദ്രന്‍ ശ്രീരാഗം, ബെന്നി വല്ലയില്‍, സുമിത്ത് ജോര്‍ജ്, ജോര്‍ജ് വേരനാക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Monday, November 14, 2011

ശിശുദിനം ആഘോഷിച്ചു.

പാലാ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ കീഴിലുള്ള മുഴുവന്‍ അംഗന്‍വാടികളെയും ഉള്‍പ്പെടുത്തി ശിശുദിന റാലി നടത്തി. വാദ്യമേളങ്ങളോടുകൂടിയ റാലി ടൗണ്‍ഹാളിലെത്തി സമാപിച്ചു. തുടര്‍ന്ന നടന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ചന്ദ്രികാദേവി അദ്ധ്യക്ഷത വഹിച്ചു. ലീന സണ്ണി, ബിനു പുളിക്കക്കണ്ടം, ജോജോ കുടക്കച്ചിറ, അംബിക എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട്ടൂര്‍ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു

പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യപിച്ചു. മന്ത്രി കെ.എം.മാണിയാണ് പ്രഖ്യാപനം നടത്തിയത്. ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രന്‍നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം, പാലാ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുത്തോലി പഞ്ചായത്തംഗം ടി.ടി. വിനീത്, വി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, November 12, 2011

ബൈപാസ് പാലായുടെ വികസനത്തിലെ നാഴികക്കല്ല്- മന്ത്രി മാണി.

പാലാ: ബൈപാസ് റോഡ് പാലായുടെ വികസനത്തിലെ നാഴികക്കലാണെന്ന് മന്ത്രി കെ.എം.മാണി. ബൈപാസ് റോഡിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് പാലായില്‍ നടക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കൂടുതല്‍ റോഡുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബൈപാസ് പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനിലും കിഴതടിയൂര്‍ പള്ളി ജംഗ്ഷനിലും രണ്ട് ട്രാഫിക്ക് ഐലന്റുകള്‍ നിര്‍മ്മിക്കും.

കൊല്ലപ്പള്ളിയിലെ അക്രമം: അഞ്ചുപേര്‍ റിമാന്‍ഡില്‍

പാലാ: കൊല്ലപ്പള്ളിയില്‍ കടയ്ക്ക് നേര്‍ക്ക് അക്രമം നടത്തിയ കേസില്‍ ഇടതുപക്ഷ പ്രവര്‍ത്തകരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐങ്കൊമ്പ് പ്ലാക്കുഴിയില്‍ തോമസ്, കടനാട് കൈതോലില്‍ ജോയി, മേലമ്പാറ കല്ലൂപ്പറമ്പില്‍ സുമേഷ്, കടനാട് തെക്കേപ്പറമ്പില്‍ ജോയി അഗസ്റ്റിന്‍, കൊല്ലപ്പള്ളി തെക്കനാല്‍ സാബു എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം കൊല്ലപ്പള്ളി കടുതോടില്‍ കെ.സി.ജോസഫിന്റെ ഓയില്‍ കട, മകന്‍ ആന്റോ ജോസഫിന്റെ ഓയില്‍മില്‍ എന്നിവ അക്രമികള്‍ റിഞ്ഞു തകര്‍ത്തിരുന്നു.

Sunday, November 6, 2011

ടാറിംങ് പൂര്‍ത്തിയാകും മുമ്പേ മെറ്റല്‍ കടത്താനുള്ള ശ്രമം തടഞ്ഞു.

പാലാ:ടാറിങ്ങിനായി ഇറക്കിയിരുന്ന മെറ്റല്‍ പണി പൂര്‍ത്തിയാകും മുമ്പെ കടത്തിക്കൊണ്ടു പോകാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം വാര്‍ഡ് മെമ്പര്‍ ടി.വി. വിനീതിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. കടപ്പാട്ടൂര്‍ കരയോഗം ജംഗ്ഷന്‍ മുതല്‍ പാലം വരെയുള്ള ടാറിങ്ങാണ് നടന്നുവരുന്നത്. ക്ഷേത്രം മുതല്‍ പാലം വരെയുള്ള ഭാഗം പൂര്‍ത്തീകരിക്കാനുണ്ട്.അതിനിടെയാണ് ഞായറാഴ്ച കരാറുകാരന്‍ ലോറിയുമായെത്തി മെറ്റല്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവിടെ ആവശ്യത്തിലധികമുള്ള മെറ്റിലാണ് മറ്റൊരു പണിസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് കരാറുകാരന്‍ പറഞ്ഞു.

ളാലം പള്ളിയില്‍ നിത്യസഹായമാതാവിന്റെ നൊവേനത്തിരുനാള്‍

പാലാ: ളാലം പഴയപള്ളിയിലെ നിത്യസഹായമാതാവിന്റെ നൊവേനത്തിരുനാള്‍ 10 മുതല്‍ 19 വരെ ആഘോഷിക്കും.10-ന് വൈകിട്ട് അഞ്ചിന് കുര്‍ബാന ആറിന് കൊടിയേറ്റ് തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, 7, 10 വൈകിട്ട് 4 എന്നീ സമയങ്ങളില്‍ കുര്‍ബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 19-ന് ഇടവകദിനം ആചരിക്കും. രാവിലെ 5.30-നും7നും വി.കുര്‍ബ്ബാന, നൊവേന, 9.45-ന് ലദീഞ്ഞ്, 10-ന് വിശുദ്ധ കുര്‍ബ്ബാന. സന്ദേശം- റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, 11.30-ന് പ്രദക്ഷിണം. വൈകിട്ട് 4-ന് വി.കുര്‍ബ്ബാന, നൊവേന, സന്ദേശം- ളാലം പഴയ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍.

ഇടിമിന്നലില്‍ വീട് തകര്‍ന്നു.

പൂഞ്ഞാര്‍: കല്ലേക്കുളം തുണ്ടത്തില്‍ സേവ്യറിന്റെ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു. വൈദ്യുത ഉപകരണങ്ങളും വയറിംങും കത്തി നശിച്ചു. വളര്‍ത്തു നായ ചത്തു. സമീപത്തെ വൃക്ഷങ്ങളും നശിച്ചു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Buy Coupons